Friday, March 9, 2012

മഴക്കൂട്

പിറവിയുടെ പുലരിയിൽ നിന്നും വെളിച്ചം വാങ്ങി യാത്രതുടർന്ന അവർ ബാല്യകൌമാരങ്ങൾ താണ്ടി യൌവനത്തിന്റെ മധ്യാഹ്ന വീഥികളിലൂടെ വാർദ്ദക്യത്തിന്റെ പ്രദോഷത്തിലെത്തി അസ്തമനത്തിനായി കാത്തിരിക്കാൻ തുടങ്ങി ദിവസങ്ങൾ ഏറെയാവുന്നു.
പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിൽ അരികിലേക്ക് ഓടിയെത്താനുള്ള ഒന്ന് മരണം മാത്രമാകുന്നു. ഇനിയും മനസിൽ അവശേഷിക്കുന്ന ഏക ആഗ്രഹം കാലം നീരൂറ്റി ചണ്ടിയാക്കി മാറ്റിക്കഴിഞ്ഞ ഈ ശരീരം എത്രയും വേഗത്തിൽ ചിതൽഭക്ഷണമായി മാറുക എന്നത് മാത്രമാണ്.
അല്ലെങ്കിൽ തന്നെ എന്തിനാണിനി ജീവിക്കുന്നത്, വയസ് അറുപതിലേക്ക് കടക്കുന്നതേയുള്ളുവെങ്കിലും കാലത്തിന്റെ ക്രൂരമായ ആക്രമണങ്ങളിൽ ആരോഗ്യം ക്ഷയിച്ചു കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പ്രതീക്ഷകളാകുന്ന മഴക്കാടുകൾ വരണ്ടുണങ്ങി മരുഭൂമികളായി മാറാൻ തുടങ്ങുമ്പോൾ സ്നേഹത്തിന്റെ മാന്ത്രികജലം പകർന്ന് ജീവിതത്തെ വരൾച്ചയിൽ നിന്നും രക്ഷിച്ചു പിടിക്കാൻ ഇപ്പോൾ തനിക്ക് മക്കളില്ല.
വേദനിക്കുന്ന കണ്ണുകളുമായി മുന്നിൽ നടക്കുന്ന വൃദ്ധസദനത്തിലെ ഈ മനുഷ്യരെ കാണുമ്പോൾ തന്നെ നെഞ്ചിലൊരു വേദനയാണ്. തന്നെപ്പോലെ അവഗണിക്കപ്പെടുന്നവർ. കാലം നീരൂറ്റിക്കളഞ്ഞ വെറും ചണ്ടികൾ.
അല്ലെങ്കിൽ തന്നെ അവരോട് എന്തിനെക്കുറിച്ച് പറയാനാണ്. മഞ്ഞിലും മഴയിലും വെയിലിലും സ്നേഹത്തിന്റെ ചിറക് വിടർത്തി സ്വയം നനഞ്ഞും കരിഞ്ഞും നനക്കാതെ കരിക്കാതെ വളർത്തിയെടുത്ത, സമ്പത്തിന്റെ നെറുകയിൽ കയറി നിന്നപ്പോൾ അമ്മയെ പാഴ്വസ്തുവാക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ മക്കളെക്കുറിച്ചോ.. എങ്കിൽ അവർക്ക് തിരിച്ചും പറയാനുള്ള കഥകൾ മറ്റൊന്നായിരിക്കാൻ തരമില്ലല്ലോ.. എന്തിനാണവ ഇനിയുമിനിയും അയവിറക്കാൻ ശ്രമിക്കുന്നത്?
മറന്നു തുടങ്ങുന്ന അവഗണനയുടെ വേദനകൾക്ക് വളമിട്ടു വളർത്താനോ.. വേണ്ട, വാർദ്ദക്യത്തിന്റെ പടവുകൾ കയറുന്ന മനുഷ്യർക്ക് ഓർമ്മകൾ പലപ്പോളും ശാപം തന്നെയാണ്. ഓർമ്മകളും മോഹങ്ങളും  സ്വപ്നങ്ങളും പ്രതീക്ഷകളുമില്ലാതെ അടുത്തെത്തിയ മരണത്തിനു മുൻപിലേക്ക് നടന്നടുക്കുന്നത് വരെ ജീവിക്കണം.…
സ്റ്റെയർ കെയ്സ്നിന്റ് ഏറ്റവും താഴെപടിയിലിരുന്ന് ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളെ ഓർത്ത് വിഷമിക്കുന്ന നേരം വാർഡൻ സുധാകരൻ സേതുലക്ഷ്മിക്കരികിലെത്തി..
“അമ്മക്കൊരു വിസിറ്ററുണ്ടല്ലോ.. ഓഫീസ് മുറിയിൽ കാത്തിരിപ്പുണ്ട്…”
ഓഫീസിനെ ലക്ഷ്യമാക്കി നടന്നടുക്കുമ്പോൾ സേതുലക്ഷ്മിയുടെ മുഖത്ത് ആകാംക്ഷയുടെ, സന്ദേഹത്തിന്റെ മുത്തുകളുണ്ടായിരുന്നു. ആരായിരിക്കും തന്നെ കാണാനെത്തിയ സന്ദർശകൻ, മക്കളായിരിക്കാൻ സാധ്യതയില്ല, അമേരിക്കയിൽ നിന്നും ഇത്ര വേഗത്തിലൊരു തിരിച്ചുവരവ് അവർക്ക് സാധ്യമല്ല, പണത്തോടുള്ള ആർത്തി മാറ്റി നിർത്തി നാട് കാണാൻ ഇറങ്ങിത്തിരിച്ചാൽ തന്നെയും വന്ന വേഗത്തിൽ അമ്മയെ അന്വേഷിക്കാൻ മാത്രം സ്നേഹമൊന്നും അവരിലുണ്ടെന്ന് തോന്നുന്നില്ല. ഇനിയൊരുപക്ഷെ അമ്മയുടെ സ്നേഹത്തിന്റെ വില മനസിലാവുന്ന തലങ്ങളിലേക്ക് തന്റെ മക്കളുടെ മനസ് വളർച്ച പ്രാപിച്ചുവോ? രണ്ട് നിമിഷത്തിലറിയാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലും മനുഷ്യന്റെ മനസ് വല്ലാതെ അകാംക്ഷാഭരിതമാണെന്ന തിരിച്ചറിവ് അവരെ വല്ലാതെ അൽഭുതപ്പെടുത്തി.
ഓഫീസ് മുറിയുടെ അകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ സ്നേഹാർദ്രമായ ഒരു വിളി കേട്ടു..
“സേതൂ…”
ഈ ശബ്ദം തിരിച്ചറിയാൻ ഒരു നോട്ടത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, വാർദ്ധക്യത്തിന്റെ കടന്ന് കയറ്റങ്ങളിൽ മനസിന്റ, ചിന്തകളുടെ, ഓർമ്മകളുടെ വാതിലടഞ്ഞു പോയാൽ പോലും ഈ വിളി തിരിച്ചറിയാതിരിക്കില്ല. കുമാരേട്ടൻ തന്റെ ജീവനോട് അത്രമാത്രം അടുത്തതാണല്ലോ..
സേതുലക്ഷ്മിയുടെ കണ്ണൂകൾ കുമാരേട്ടനു നേരെ നീണ്ടു..രണ്ടു ജോഡി കണ്ണുകൾ പരസ്പരം പലതും പറയാതെ പറഞ്ഞു.
ഓഫീസിൽ നിന്നിറങ്ങി പുറത്തെ വരാന്തയിലൂടെ നടക്കുമ്പോൾ സേതുലക്ഷ്മിയുടെ ചുണ്ടുകൾ വിറയോടെ മെല്ലെ വിളിച്ചു..
“കുമാരേട്ടാ…“
ആ വിളി കുമാരേട്ടന്റെ ഹൃദയത്തിൽ ചെന്നു തറച്ചത് തന്റെ പ്രണയിനിയുടെ മധുരം കിനിയുന്ന വാക്കുകളായല്ല, മറിച്ച് നിസഹായായ ഒരു സ്ത്രീയുടെ വേദനയുടെ രോദനമായിട്ടായിരുന്നു.
“സേതു  എന്റെ കൂടെ പോരുന്നോ നീ…“ മറ്റൊന്നും ചിന്തിക്കാതെയായിരുന്നു കുമാരേട്ടനിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നത്..
കുമാരേട്ടാ,.. ഞാൻ…. സേതുലക്ഷ്മിയുടെ വാക്കുകൾ പാതിവഴിയിൽ ഉടഞ്ഞു വീണു..
“വേണ്ട, പറയാൻ തുടങ്ങുന്ന കുറെ തെറ്റുകൾ കുറെ ന്യായങ്ങൾ അതെല്ലാം നമുക്കിനി മാറ്റി വെക്കാം.വരുന്നോ എന്റെ കൂടെ?“
കുമാരേട്ടൻ സേതുലക്ഷ്മിയെ നോക്കി..
“എങ്ങനെ? എങ്ങനെയാണതിനു കഴിയുക..” സേതുലക്ഷ്മിയുടെ വാക്കുകളിൽ ബന്ധനത്തിലകപ്പെട്ട ഒരു പക്ഷിക്കുഞ്ഞിന്റെ നിസഹായതയായിരുന്നു.
“കഴിയും..അക്കാര്യം എനിക്ക് വിട്ടേക്കൂ.. കുമാരേട്ടന്റെ വാക്കുകൾ ഉറച്ചതായിരുന്നു.
ഓഫീസ് മുറിയിലെ വാഗ്വാദങ്ങൾക്കൊടുവിൽ മകനെ വിളിച്ച് സമ്മതം വാങ്ങിയാണ് അവർ സേതുലക്ഷ്മിയെ വിടാൻ തയ്യാറായത്. അകലെ ഇരിക്കുന്ന യജമാനന്മാരായ മക്കളുടെ ബന്ധനത്തിൽ നിന്നും വൃദ്ധ സദനത്തിന്റെ മനം മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും മോചിക്കപ്പെട്ട സേതുലക്ഷ്മി നിറഞ്ഞ സന്തൊഷത്തൊടെ കൃതജ്ഞതയോടെ കുമാരേട്ടനെ നോക്കി… ആ നോട്ടത്തിൽ ഇപ്പോൾ പ്രണയത്തിന്റെ വശ്യ സൌന്ദര്യമുണ്ടെന്ന് തോന്നുന്നു.
കുമാരേട്ടനു പിറകിലായി “മഴക്കൂട് “എന്നെഴുതിയ ആ വീടിന്റെ പടി കടക്കുമ്പോൾ പൂമുഖത്ത് നിന്ന കുമാരേട്ടന്റെ മക്കളെ കണ്ടതും സേതുലക്ഷ്മിയുടെ നെഞ്ചിൽ ഒരാന്തലുണ്ടായി.. കൈകാലുകൾ മെല്ലെ വിറപൂണ്ടിരുന്നു.
ഭയന്ന മുഖത്തോടെ ചവിട്ടു പടിക്കരികിൽ എന്തുചെയ്യണമെന്നറിയാതെ സേതുലക്ഷ്മി ഒരു നിമിഷം പതറി നിന്നു.
അമ്മയെന്താ അവിടെ തന്നെ നിന്നുകളഞ്ഞത്, ഇങ്ങോട്ട് കയറിക്കോളൂന്നേ.. പൂമുഖത്തു നിന്നും വളയിട്ട ഒരു കൈ സേതുലക്ഷ്മിക്ക് നേരെ നീണ്ടു.
മരു മകളാ… മൂത്തമകന്റെ………………  കുമാരേട്ടൻ പരിചയപ്പെടുത്തി.
ചവിട്ടു പടികൾ കയറുമ്പോൾ പൂമുഖത്തെ മുഖങ്ങളിൽ പ്രതീക്ഷിച്ച വെറുപ്പിനും ദേഷ്യത്തിനും പകരം സേതുലക്ഷ്മി കണ്ടത് കാരുണ്യവും നിറഞ്ഞ സന്തോഷവുമായിരുന്നു..
കുമാരേട്ടന്റെ മക്കൾ, അത് തന്റെ മക്കൾ തന്നെയാണല്ലോ.. അല്ലെങ്കിൽ തന്നെ താനെന്തിനാണ് ഇവർ തന്നെ ആട്ടിയകറ്റുമെന്ന് വെറുതെ ഒരു നിമിഷം ഭയന്നത് സേതുലക്ഷ്മി ചിന്തിച്ചു. ആ ചിന്തക്ക് സേതുലക്ഷിയുടെ മനസ് ഉത്തരം നൽകുക തന്നെ ചെയ്തു. പത്തു മാസം ചുമന്ന് നൊന്തുപെറ്റ സ്വന്തം മക്കൾ  ആട്ടിയകറ്റിയ തന്നെ മറ്റൊരാളുടെ മക്കൾ സ്വീകരിച്ചാനയിക്കുമെന്ന് എങ്ങനെ വിശ്വസിക്കാനാണ്.
കളി ചിരികളും തമാശകളുമായി ജീവിതം  തിരിച്ചുകിട്ടില്ലെന്നുറപ്പിച്ച വസന്തങ്ങളിലെത്തിയപ്പോളും സേതുലക്ഷ്മിയുടെ കണ്ണുകളിൽ ഇടക്കെങ്കിലും ഇപ്പോളും കണ്ണുനീർ പൊടിയാറുണ്ട്. അത് സ്വന്തം ജീവിതത്തിലെ വിഷമതകളെക്കുറിച്ചോർത്തായിരുന്നില്ല, മറിച്ച് തന്റെ മക്കളുടെ ജീവിതത്തിന് ഒരാപത്തും സംഭവിക്കരുതേയെന്ന പ്രാർഥനകളിലായിരുന്നു.

1 comment:

  1. "കളിച്ചിരികളും തമാശകളുമായി ജീവിതം
    തിരിച്ചുകിട്ടില്ലെന്നുറപ്പിച്ച വസന്തങ്ങളിലെത്തിയപ്പോഴും
    സേതുലക്ഷ്മിയുടെ കണ്ണുകളില്‍ ഇടയ്ക്കെങ്കിലും
    ഇപ്പോഴും കണ്ണുനീര്‍ പൊടിയാറുണ്ട്.അത് സ്വന്തം
    ജീവിതത്തിലെ വിഷമതകളെക്കുറിച്ചായിരുന്നില്ല,മറിച്ച്
    തന്‍റെ മക്കളുടെ ജീവിതത്തിന്‌ ഒരാപത്തും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനകളിലായിരുന്നു."
    ഒരമ്മയുടെ മനസ്സ്.... വിടരാതെ കൊഴിഞ്ഞു് കാലചക്രത്തിലമര്‍ന്ന സ്നേഹത്തിന്‍മൊട്ട്, വിടര്‍ന്നു്
    നിര്‍മ്മലസ്നേഹത്തിന്‍റെ സുഗന്ധം പരത്തുന്ന കഥ. ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete